Saturday, January 05, 2008

റാഷിദയുടെ കവിതകള്‍

ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാ‍ത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.



രാത്രിയുടെ മനസ്സ്
രാത്രിയുടെ മനസ്സ് ഓര്‍മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളില്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മകളുടെ നിലാവ്.
രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്.
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചു വരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം.
രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്.
വാചാലമായ, അനിര്‍വചനീയമായ,
മധുരസംഗീതം.


കലണ്ടര്‍
പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍നിന്നു മാറ്റണം.
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍.
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം.
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍.


മരുഭൂമി
യൌവ്വനം വന്നെന്റെ പടിവാതില്‍ക്കല്‍
പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്നു.
വേദനയാളുന്ന തീയായ്
കരളിന്റെ ഉള്ളറ നക്കുന്നു.
അടുക്കളയില്‍ തേച്ചുമിനുക്കാതെ
ഉറുമ്പരിച്ചു നാറ്റം വിതറുന്ന
ഒരു ചോറ്റുപാത്രമാണു ഞാനിന്ന്.
വട്ടത്തില്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയ
ഒരു ചുണ്ടെലിയുടെ ദൈന്യമുണ്ട് എന്റെയുള്ളില്‍.
മോഹം മനസ്സില്‍ ഹിമംപോലെ ഉരുകുന്നു.
സങ്കടമെല്ലാം ബാഷ്പീകരിച്ച് എന്റെ ഹൃദയവിഹായസ്സ്
എന്നെങ്കിലും ഈ മരുഭൂമിയില്‍
കുളിര്‍ മഴയായി പെയ്യുമോ?


കണക്കു പുസ്തകം
മികവാര്‍ന്ന പുറംചട്ടയ്ക്കുള്ളില്‍
ഒരു തടിച്ച പുസ്തകം
ഞാനെഴുതിപ്പഠിച്ച ഗണിതങ്ങളുടെ
ആകെത്തുകയും, വെട്ടിത്തിരുത്തി
നിരത്തിയെഴുതിയ അക്കങ്ങളും
ശിഷ്ടം വന്നു നിര്‍ത്തിവച്ച ഹരണവും.
പിന്നെ, ഉത്തരം കിട്ടാതെ
അവസാനിപ്പിച്ച ക്രിയകളും,
നിന്റെ നിഴലിന്റെ നീളം അളന്നെഴുതിയ
അക്കങ്ങളും,
ചേതം വന്നു നിര്‍ത്തിവച്ച
സ്നേഹബന്ധങ്ങളും,
തെറ്റിയ കണക്കുകളുടെ ആവര്‍ത്തനവും,
ചിട്ടയില്ലാതെ എഴുതിവച്ച
എന്റെ കണക്കു പുസ്തകം.
ഇതുപോലെയാണ്
ഞാന്‍ സ്നേഹിക്കുന്ന എന്റെ ജീവിതവും.

പരാതി
ഇപ്പോള്‍, പുഴകള്‍
തീരത്തോടു സല്ലപിക്കാറില്ലത്രേ.
വായനാറ്റം പോലെ
കര നാറുന്നെന്നു പുഴ,
ഓളങ്ങള്‍ക്കു സുഗന്ധമില്ലെന്നു കരയും.
കാറ്റുകള്‍ കിന്നാരം പറയുന്നില്ലെന്നു
പൂവുകള്‍,
പൂവുകളില്‍ വിഷം മണക്കുന്നുവെന്നു കാറ്റും.
തേന്‍ തേടി ശലഭങ്ങള്‍ വരാറില്ലെന്നു
മലരുകള്‍,
തേന്‍ ചവര്‍ക്കുന്നുവെന്നു ശലഭങ്ങള്‍.
തിരയില്‍ സംഗീതമില്ലെന്നു കടല്‍,
കടലില്‍ സാന്ത്വനസ്പര്‍ശമില്ലെന്നു തിരയും.
ആകാശാത്തിന്റെ കഥ കേള്‍‍ക്കാന്‍
മേഘത്തിനു വയ്യെന്ന്;
മേഘത്തിനൊ, പഴയപോലെ
ആര്‍ദ്രതയില്ലെന്നു മാനവും.
രാക്കുയില്‍പ്പാട്ടിനു രാഗമധുരിമയില്ലെന്ന് കാട്,
കാടിന്റെ വന്യചാരുത അന്യമാവുന്നുവെന്ന് രാക്കുയില്‍.
മണ്ണിനു പശിമ പോരെന്നു വേരുകള്‍,
വേരുകള്‍ ഹൃദ്യമായി പുണരുന്നില്ലെന്നു മണ്ണും.
തുഷാരകണങ്ങള്‍
തന്നില്‍ ലീനമാകുന്നില്ലെന്നു പുല്‍ക്കൊടി
രാസനാറ്റം അസഹ്യമെന്നു മറുമൊഴി.




എം. എന്‍. കാരശ്ശേരി: ഈയിടെ മലപ്പുറം ജില്ലയിലെ ചേറൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാര്‍ അവിടെ പഠിക്കുന്ന റാഷിദ എന്ന പെണ്‍കുട്ടി എഴുതിയ കുറെ കവിതകള്‍ എനിക്കയച്ചു തന്നു. അതു വായിച്ചു ഞാന്‍ അതിശയിച്ചു പോയി. ഒരു കൊച്ചു വിദ്യാര്‍ഥിനി എഴുതിയതാണൊ ഇതെല്ലാം? ഭൌതിക വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലമില്ലാത്ത കുടുംബമാണു റാഷിദയുടേത്. സംസ്കൃതത്തിന്റേയും മലയാള സാഹിത്യത്തിന്റേയും അന്തരീക്ഷം അവിടെയില്ല. കവിതാരചനക്കു പ്രോത്സാഹനം കിട്ടുക പ്രയാസം. റാഷിദയാണെങ്കില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയും. വളരെ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കവി റാഷിദയില്‍ മുളപൊട്ടുന്നുണ്ട് എന്നാണെന്റെ പ്രതീക്ഷ.

റാഷിദയുടെ എട്ടാം ക്ലാസ് അദ്ധ്യാപികയായിരുന്ന അരുണാദേവി ടീച്ചര്‍: ഇംഗ്ലീഷ് ക്രിയാപദങ്ങളുടെ ശേഖരണം മൂല്യനിര്‍ണയം ചെയ്തപ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബുക്കു കണ്ടു. പിന്നെ കാല്‍ക്കൊല്ല പരീക്ഷയ്ക്കു മിക്ക വിഷയങ്ങള്‍ക്കും അവളായിരുന്നു ഫസ്റ്റ്. സെമിനാറൊ ഡിബേറ്റോ ഒക്കെ നടക്കുമ്പോള്‍ നല്ല നല്ല പോയന്റ്സ് കൊണ്ടുവന്നു മറ്റുള്ള കുട്ടികള്‍ക്കു കൊടുക്കും. അവളൊന്നും മുന്‍ കടന്നു ലീഡറായി അവതരിപ്പിക്കില്ല. എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും. കുട്ടികളോടു കവിതകളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കവിത അവള്‍ കാട്ടിത്തന്നു. ഒരു കൊച്ചു കുട്ടിയുടെ ആശയങ്ങളല്ല ഞാനതില്‍ കണ്ടത്. വരികള്‍ക്കിടയിലെ വേദന കണ്ട് ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. അപ്പോഴും അവള്‍ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്‍പതിലെ ക്ലാസ് അദ്ധ്യാപിക അവളെ മലയാളമാണു പഠിപ്പിച്ചത്. ഒടുവില്‍ അവരാണു റാഷിദയുടെ മനസ്സു തുറക്കാനുള്ള താക്കോല്‍ കണ്ടെത്തിയത്. അങ്ങനെ സെലിന്‍ ടീച്ചര്‍ ശേഖരിച്ചുവച്ച കവിതകള്‍ എണ്ണത്തില്‍ പെരുകിയപ്പോള്‍ പുസ്തകമാക്കിക്കൂടേ എന്ന് അവളോടു ചോദിച്ചു. ‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്നായിരുന്നു മറുപടി.
പി. അരുണാദേവി, ടീച്ചര്‍, PPTMY HSS, ചേറൂര്‍ വേങ്ങര, മലപ്പുറം.

47 comments:

നിര്‍മ്മല said...

ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാ‍ത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.

asdfasdf asfdasdf said...

വരികളില്‍ വേദന പെയ്യുന്നുണ്ട്.
എങ്കിലും കാരശ്ശേരിയുടെ അത്ഭുതം എനിക്കും..
ഇവിടെ കുത്തിച്ചേര്‍ത്ത നിര്‍മ്മല ചേച്ചിക്ക് അഭിനന്ദനം .

Haree said...

വളരെ നന്നായിട്ടുണ്ടെന്നു ഞാന്‍ പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല, എങ്കിലും എന്റെയൊരു സമാധാനത്തിന്.
സത്യത്തില്‍ ആ കുട്ടി അങ്ങിനെയൊരു മറുപടി പറഞ്ഞുവോ? കവിതകളേക്കാ‍ളേറെ എന്തൊക്കെയോ ആ മറുപടിയില്‍ അടങ്ങിയിട്ടുള്ളതുപോലെ... റാഷിദയുടെ ജീവിതം പത്തിരിവട്ടത്തില്‍ ഒതുങ്ങാതിരിക്കട്ടെ... കൂട്ടത്തില്‍ റഷിദയെപ്പോലെ അനേകരുടെ ജീവിതങ്ങളും വാനോളം വളരട്ടെ...

ഇവിടെ ഇതിട്ടതിന് പ്രത്യേകം നന്ദി... :)
--

മാണിക്യം said...

വായിചു തീര്‍ന്നപ്പോള്‍ ആരാധന തോന്നി ഇത്രാ
ഇളം പ്രായത്തില്‍ നല്ല ഇരുത്തം വന്ന വരികള്‍
റാഷിദക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെ!
നന്മ വരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു..
ഇതു പൊസ്റ്റ് ചെയ്തത് വളരെ നന്നായി നിര്‍മ്മലാ.

കുറുമാന്‍ said...

വൌ....

വളരെ മനോഹരം......

ഇത്തിരിവട്ടത്തിലും, പത്തിരിവട്ടത്തിലും ഒതുങ്ങാതെ റഷീദ ലോകം മുഴുവന്‍ വളരട്ടെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇവിടെ സ്വപ്നങ്ങളുടെ പല്ലക്കില്‍ ഉറങ്ങിയ ഒരു പാവം കുട്ടി സ്വപനങ്ങള്‍ക്കു ചിറകുവെച്ചു യാതാര്‍ഥ്യലോകത്തുനില്ലും വേറിട്ടു സഞ്ചരിക്കുന്ന ഒരു പ്രതീകം പോലെ..
കിനാവുകള്‍ക്ക് ചേതന നല്‍കുന്ന പ്രതീകപോലെ...
പിന്നീട് ചേതനയറ്റ് തിരികേ യാതാര്‍ഥ്യത്തിലേയ്ക്കെത്തുമ്പോള്‍
കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകപോലെ..
ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിച്ച് ചിറകറ്റ വീഴുന്നൂ അതു മഴത്തുള്ളിയുടെ സൌന്ദര്യത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു ..ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ റാഷിദയെ കാണുന്നു റാഷിദയുടെ മനസ്സ് കാണുന്നൂ .!!
അത് പോസ്റ്റ് ചെയ്യാന്‍ സന്മനസ്സ് കാണിച്ച നിര്‍മലയ്ക്ക് നന്ദി.!!

d said...

മനോഹരം!!
ഈ പരിചയപ്പെടുത്തലിന് നന്ദി..
റാഷിദയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു..

കാവലാന്‍ said...

ശരിക്കും അത്ഭുതപ്പെടുത്തുന്ന എഴുത്ത്. ഒരുഎട്ടാം ക്ലാസ്സുകാരിയുടേതെന്നറിയുമ്പോള്‍ ചങ്കിലൊരു കിരുകിരുപ്പ്.റാഷിദയ്ക്ക് ആശംസകള്‍ നിര്‍മ്മല്യ്ക്കും.

arun said...

ഒരു ഒന്‍പതാം ക്ലാസ്സ് കാരിയുടെ വരികളാണെന്ന് വിശ്വസിക്കാനാകുന്നില്ല!

ഇവിടെ പോസ്റ്റ് ചെയ്തതിന് വളരെ നന്ദി!

പഥികന്‍ said...

അവിശ്വസനീയം..ഈ കവിതകളുടെ പേറ്റുനോവ് അനുഭവിച്ചതു ഒരു ഹൈസ്കൂള്‍കാരി തന്നെയൊ.പത്തിരിവട്ടം പോലെയുള്ള അവളുടെ ജീവിതം കവിതയുടെ ഒത്തിരി വെട്ടം വിതറട്ടെ.നന്ദി റാഷിദ എന്ന കൊച്ചു കവയത്രിയെ പരിചയപ്പെടുത്തിയതിനു`

വല്യമ്മായി said...

ഈ കവിതകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.റാഷിദയ്ക്ക് എല്ലാ ആശംസകളും.

സുല്‍ |Sul said...

ഈ പരിചയപ്പെടുത്തല്‍ വിലമതിക്കാനാവാത്തത്. നന്ദി. റാഷിദക്ക് എല്ലാ ആശംസകളും.
-സുല്‍

ഗുപ്തന്‍ said...

‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്നായിരുന്നു മറുപടി. ...

ഉം...
ആ പത്തിരിവെട്ടത്തില്‍ ഞങ്ങളുംകൂടി :)

നിര്‍മലേടത്ത്യേ നന്ദി.

അനിലൻ said...

ഭാഷാപോഷിണി വാങ്ങിയിരുന്നു.

സൂചികൊണ്ട് ഉള്ളില്‍ ഒരു വര വീഴ്ത്തി ആ പത്തിരിവട്ടം.

ടി.പി.വിനോദ് said...

ഇത് പങ്കുവെച്ചതിന് വളരെ നന്ദി..

റാഷിദക്ക് ഭാവുകങ്ങള്‍..
മലയാള കവിതയുടെ പത്തിരിവട്ടത്തെ ഒരുപാടൊരുപാട് വലുതാക്കട്ടെ അവള്‍..

ഹരിതകം .കോമില്‍ അഭിരാമി എന്ന ആറാം ക്ലാസുകാരിയുടെ കവിതകള്‍ വായിച്ചു വിസ്മയിച്ചിരുന്നു ഈയിടെ...പലരും കണ്ടിട്ടുണ്ടാവും ..എന്നാലും കാണാതെപോയവരുണ്ടെങ്കില്‍ ഇവിടെ നോക്കൂ

കണ്ണൂരാന്‍ - KANNURAN said...

‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്ന മറുപടി ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്നു. ഭാഷാപോഷിണിയില്‍ വായിച്ചപ്പോള്‍ മുതല്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു ആ ചോദ്യം.

ak47urs said...

Rahida,, vaayikkan thudangiyal pinne kannedukkan thonnathe irunnu pokunna ozhukkulla varikal,
Jeevithathinte kanakku pusthakavum youvanathinte Bhayavum pinne kadalilum karayilum aakaashathilum ellam vanna maattangalum,,,
Congartulations Rashida, and Nirmalechi( for introducing& post)

ജെസീനസഗീര്‍ said...

എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കവിത രാത്രിയുടെ മനസാണ്‌.എല്ലാ കവിതയും നന്നായിരിക്കുന്നു.പിന്നെ നിര്‍മലേച്ചിക്ക്‌ പ്രത്യേഗം നന്ദി,ഇവിടെ പരിചയപ്പെടുത്തിയതിന്‌

Anonymous said...

Nirmala Chechy,
So happy to see you here. I just found out about your blog(looks like I'm a bit late in entering the Blogdom).
Your blogs are simply fantastic!

It was nice talking to you last week.I felt so motivated after our conversation and you know what I posted my first malayalm blog...(started blogging only since Dec2007)

Rashida's poems are vey capturing. Thanks for bringing her to light.

jp said...

ഭാഷാപോഷിണിയില്‍ വന്ന ഒരു കുട്ടിയുടെ കവിതയെപറ്റി നാട്ടില്‍നിന്ന് ഒരു സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു.
അതു റാഷിദയാണെന്ന് ഇപ്പോഴാണറിഞ്ഞത്.
അതു വായിയ്ക്കാനും കഴിഞ്ഞല്ലോ..
നിര്‍മ്മലയ്ക്ക് നന്ദി.

റാഷിദേ,
നിന്റെ കവിതകള്‍ ഞാന്‍ പലവട്ടം വായിച്ചു.
അത്ന്റെ മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തി എന്നതാണു സത്യം.
ഉള്ളിലെവിടെയൊക്കെയോ അതു കൊണ്ടു.
നിന്റെ വാക്കുകള്‍ അത്രമാത്രം
മൂര്‍ച്ചയുള്ളതാണു കുട്ടീ.
നിനക്കെവിടുന്നു കിട്ടി ഈ കുരുന്നുപ്രായത്തില്‍ ഇത്ര തീക്ഷ്ണമായ വിചാരങ്ങള്‍?

നിനക്കെന്റെ അഭിനന്ദനങ്ങളും
എല്ലവിധ ഭാവുകങ്ങളും..
നീ പത്തിരിവട്ടത്തില്‍ ഒതുങ്ങേണ്ടവളല്ല..

Maya Indira Banerji said...

പത്തിരിവട്ടത്തില്‍ ജീവിച്ച് മരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന റാഷിദയെ എനിക്കെന്റെ മനസ്സിന്റെ വിരലുകള്‍ നീട്ടി തൊടാം!
നന്ദി നിര്‍മ്മലേച്ചി!

അനാഗതശ്മശ്രു said...

ഇതു കാട്ടിത്തന്നതിനു നന്ദി...
റഷീദയ്ക്ക് ആശം സകള്‍

ദീപു : sandeep said...

kaanichu thannathinu nandi...

Sanal Kumar Sasidharan said...

മരുഭൂമി,കണക്കുപുസ്തകം,പരാതി എന്നീ കവിതകള്‍കൂടി ഇവിടെ ചേര്‍ത്തതില്‍ വളരെ സന്തോഷം.
വാക്യം, കലണ്ടര്‍,രാത്രിയുടെ മനസ്സ് എന്നിവ കാവ്യത്തില്‍ വന്നിരുന്നു.
ഒരു കവി/കവയത്രി യെ എത്ര ചെറുതായും എത്ര വലുതായും പരിചയപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ രണ്ടുപോസ്റ്റുകളും(കാവ്യത്തിലെയും,ഇതും).മരുഭൂമി,പരാതി എന്നീ കവിതകള്‍ എഴുതിയ ആള്‍ എന്നനിലയില്‍ നിന്നു പോലും വളരെ വളരെ ഉയര്‍ന്ന പ്രതലത്തിലാണ്

‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘

എന്ന ഒരു വരികൊണ്ട് കവയത്രി എത്തിനില്‍ക്കുന്നത്.ആ ഒരുവരിപോലും ഒരു മറക്കാനാവാത്ത കവിതയാണ്.ഇതൊന്നും പരിചയപ്പെടുത്താതെയാണ് കാവ്യത്തില്‍ റാഷിദയുടെ കവിതയെ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ നന്ദി.

Anonymous said...

സനാതനന്‍ മാഷേ,
വലുതായി പരിചയപ്പെടുത്തിയാല്‍ ഇല്ലാത്തത് ഉണ്ടായി വരുമോ ചെറുതായിപ്പോയാല്‍ ഉള്ളത് ഇല്ലാതാവുമോ? കാവ്യത്തില്‍ പരിചയപ്പെടുത്തലില്ല പ്രദര്‍ശനമേയുള്ളൂ എന്നു തോന്നുന്നു.

എസ്സ് ശിവപ്രസാദ് said...

ഭാഷാപോഷിണിയില്‍ ഇത് കണ്ടിരുന്നു. എന്റെ സുഹൃത്ത് ശ്രീ.ജയപ്രകാശ് ലിങ്കയച്ചു തന്നപ്പോള്‍ വെറും കൌതകത്തിന് വന്നു നോക്കിയതാണ്. അപ്പോഴതാ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ച റാഷിദ, വീണ്ടും.
“പത്തിരിവട്ടം” എന്ന പ്രയോഗം പോലും വല്ലാത്ത ഒരു ഗൃഹാതുരത്വം ഉണര്‍ത്തിയിരുന്നു.
മലയാളവും മലയാളിത്തവും മരിക്കുകയല്ല റാഷിദയില്‍ കൂടി പുതിയൊരു ഊര്‍ജ്ജം നേടുന്നു എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിന് ശ്രീമതി. നിര്‍മ്മലയ്ക്ക് നന്ദി. റാഷിദയെ ബ്ലോഗ് ലോകത്തിന് പരിചയപ്പെടുത്തിയതിനും.

Anonymous said...

എത്ര വട്ടം വായിച്ചെന്നറിയില്ല.
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു വിങ്ങല്‍.
അതിനെക്കാളേറെ സ്പര്‍‍ശിച്ചത് 'ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം' എന്ന മറുപടി.

ഇതൊരു ഹൈസ്കൂളുകാരി കുട്ടിയുടെ കവിതകള്‍!!
അതും യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തില്‍നിന്നും വന്നൊരു കുട്ടിയുടെ.

കുട്ടീ, നിന്‍റെ പത്തിരിവട്ടത്തിന് ഈ ഭൂഗോളത്തോളം വ്യാപ്തിയുണ്ടാകട്ടെ!!!

നന്ദി, നിര്‍മ്മലയ്ക്കും, ഇത്ര മനോഹരമായൊരു പുതുവര്‍ഷസമ്മാനം തന്നതിന്.

സുധീർ (Sudheer) said...

‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘

ഈ മറുപടി മതി റാഷിദയുടെ പ്രതിഭ അറിയാന്‍.
വളരെ സൂക്ഷ്മമായ നിരീക്ഷണം അഗാധമായ ഉള്‍ക്കാഴ്ച്ചയോടെ വാക്കുകളായി,വരികളായി ഇങ്ങനെ....

റാഷിദയെ കണ്ടെത്തിയവര്‍ക്കും,ബ്ലോഗിലെത്തിച്ച നിര്‍മ്മലയ്ക്കും,ഈ ബ്ലോഗ് വിലാസം തന്ന റഹീമിനും
ഒരുപട് നന്ദി.

KUTTAN GOPURATHINKAL said...

ഒരുപാട് പേരെഴുതുന്നതൊന്നും കവിതയല്ല. ലളിത പദങളെ ഛന്ദസ്സുകളിലിണക്കിയാലേ കവിതയാവൂ എന്നായിരിന്നു എന്റെ ധാരണ. തെറ്റിപ്പോയി. കവിതയില്‍ ചിന്തിക്കുന്ന ഒരു പ്രതിഭനിറഞ മനസ്സുവേണം. അതിനു പ്രയമോ,അറിവോ, ക്ലാസ്സോ ആണ്‍പെണ്‍ വ്യത്യാസമോ ഒന്നും വേണമെന്നില്ല.
ചേതൊഹരമായ കവിതകളെഴുതുന്ന ഈ കുരുന്നു പ്രതിഭയിലെ ഉറവ വറ്റാതിരിയ്ക്കട്ടെ. ഭാഷയുടെ ആവശ്യമാണത്. ഭാഷയെ സ്നേഹിക്കുന്ന ഞങളുടേയും.

ഏ.ആര്‍. നജീം said...

റഷീദയെ കുറിച്ച് ഒന്നും പറയുന്നില്ല, അതൊരു മാണിക്ക്യമാണ് ഏത് സാഹചര്യത്തിലും അത് തിളങ്ങുക തന്നെ ചെയ്യും. ആ കവിതകള്‍ വെറുതെ വായിച്ച് മറക്കാതെ ഇവിടെ എത്തിക്കുകയും ആ കുരുന്നു പ്രതിഭയെ മലയാളത്തിനു പരിചയപ്പെടുത്തുകയും ചെയ്തതിന് നിര്‍മ്മലാജീ പ്രത്യേകം പ്രശംസയര്‍‌ഹിക്കുന്നു. ഈ പോസ്റ്റ് ചില മെയില്‍ ഗ്രൂപ്പുകളില്‍ വന്നതോടെ ഈ കവിയത്രിയെ കൂടുതല്‍ ആളുകള്‍ക്ക് പരിചയപ്പെടാനും കഴിഞ്ഞു.
ജീവിത സാഹചര്യങ്ങള്‍ തീര്‍ത്ത നിരാശയാവാം പത്തിരിവട്ടത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ തീരുമാനിച്ച ആ കുരുന്നു പ്രതിഭ നാളെ സാഹിത്യത്തില്‍ അറിയപ്പെടുന്ന ഒരു കവിയായി മാറുമ്പോള്‍ നിര്‍മ്മലാജിക്ക് മനസ്സില്‍ അഭിമാനിക്കാം , സ്വകാര്യമായി അഹങ്കരിക്കാം ...

ഒരിക്കല്‍ കൂടി നന്ദി,

സാരംഗി said...

നിര്‍‌മ്മലേച്ചി, റാഷിദയെ പരിചയപ്പെടുത്തിയതിന്‌ നന്ദി. കവിയെന്ന നിലയില്‍ ഉയരങ്ങളിലെത്തിച്ചേരട്ടെ ഈ കുരുന്നുപ്രതിഭയും. റാഷിദയ്ക്ക് എല്ലാ നന്മകളും നേരുന്നു.

Anonymous said...

pakshe........

rashidaye pathiri vattathil ninnum

purathu konduvaranulla badhyatha

namukkille........

Anonymous said...

Brilliant poems with a philosophic pain in it. I am proud and jelous of her

അശോക് കർത്താ said...

itharam markketting nannalla...

നിര്‍മ്മല said...

റാഷിദയെ വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും വളരെ നന്ദി.
റാഷിദയെ ലോകത്തിനു മുന്നില്‍ കൊണ്ടു വന്ന അരുണാദേവി ടീച്ചറിനേയും സെലിന്‍ മാത്യു ടീച്ചറിനേയും നമിക്കുന്നു.

കാഴ്‌ചക്കാരന്‍ said...

http://vivadam.blogspot.com/2008/01/blog-post_13.html

Please click here

ഗിരീഷ്‌ എ എസ്‌ said...

ഏറെ അത്ഭുതപ്പെടുത്തുന്നു ഈ കുഞ്ഞനിയത്തി
വരികളില്‍
അവള്‍ കാണുന്ന ലോകത്തിന്റെ മുഖം
എന്തേ...പ്രഗത്ഭരെന്നറിയപ്പെടുന്നവര്‍ പോലും കാണാതെ പോവുന്നു.....


റാഷിദക്ക്‌ ആശംസകള്‍...
പരിചയപ്പെടുത്തിയ നിര്‍മ്മലേച്ചിക്ക്‌ നന്ദി...

Unknown said...

റാഷിദയുടെ കവിതകളെക്കുറിച്ചുള്ള ഈ പോസ്റ്റിന്റെ ലിങ്ക് ഒരു ഓര്‍ക്കുട്ട് സുഹൃത്ത് എനിക്കയച്ചു തരികയും ഞാന്‍ അന്നേ വായിച്ചു അത്ഭുതപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ വീണ്ടും ഇവിടെ യാദൃച്ഛികമായി വന്നപ്പോള്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത നിര്‍മ്മലയെ അഭിനന്ദിക്കാന്‍ വേണ്ടി ഈ അവസരം ഉപയോഗിക്കുന്നു .
ആശംസകളോടെ,

ഫസല്‍ ബിനാലി.. said...

റഷീദ ലോകം മുഴുവന്‍ വളരട്ടെ. നിര്‍മലയ്ക്ക് നന്ദി.

ബാബുരാജ് said...

റാഷിദയുടെ കവിതകള്‍ മുന്‍പൊരിയ്ക്കല്‍ ബൂലോഗത്തില്‍ വായിച്ചിരുന്നു.അന്ന് അതിനെപ്പറ്റി പറഞ്ഞത്‌ എന്താണെന്ന് അറിയേണ്ടേ?
ഇതു കാണൂ

മയൂര said...
This comment has been removed by the author.
മയൂര said...

റാഷീദ എഴുത്തില്‍ ഒരുപാടൊരുപാട് വളര്‍ന്ന് വലുതാവട്ടെ. ഈ കവിതകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മനസ്സില്‍ ചോര പൊടിയുകയും
ചങ്കില്‍ സങ്കടം നിറയുകയും
കണ്ണുകളില്‍ അശ്രുനിറയുകയും ചെയ്യുംമ്പോള്‍
വാക്കുകള്‍ നമ്മെ അനുഭവിപ്പിക്കുന്നു
റാഷിദക്കു നന്ദി....
വെറും ഒരു പത്തിരി വട്ടതിന്റ്റെ വലുപ്പം കൊണ്ടു സ്വയം അടയാളപ്പെടുതിയതിന്നു നന്ദി.....
അവനവനിസതിന്റ്റെ വെട്ടിപിടിക്കലുകള്‍ക്കിടയില്‍
ഇങ്ങനെയും ചില വിസ്മയപ്പെടുത്തലുകള്‍ അറിയിച്ചു തന്നതിനു നിര്‍മ്മലക്കും, അരുണ ടീച്ചര്‍ക്കും, കാരശ്ശേരി മാഷിന്നും നന്ദി............

നിര്‍മ്മല said...

അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി. റാഷിദയുടെ ലോകം പത്തിരി വെട്ടത്തിലൊതുങ്ങാതെ ലോകം മുഴുവന്‍ പരക്കുമെന്നാശിക്കാം.
ഇതു പ്രിന്‍റ് ചെയ്തു അരുണാദേവി ടീച്ചര്‍ക്ക് അയക്കന്നുണ്ട്.

മുഹമ്മദ് ശിഹാബ് said...

ജീവിതം പത്തിരിവട്ടത്തില്‍ ഒതുങ്ങാതിരിക്കട്ടെ... കൂട്ടത്തില്‍ റഷിദയെപ്പോലെ അനേകരുടെ ജീവിതങ്ങളും വാനോളം വളരട്ടെ...

Retheesh said...

നല്ല കവിതകള്‍... 'പരാതി' പ്രകൃതിയോടുള്ള ഈ സമൂഹത്തിന്‍റെ കടന്നുകയറ്റത്തിനെതിരെയുള്ള ഒരു വിലാപമാണ്‌.
ഈ കുരുന്നിന്‌ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ... ഒപ്പം ഇതു വായിക്കാന്‍ അവസരമൊരുക്കിയതിന്‌ ചേച്ചിക്ക് നന്ദിയും.

Anonymous said...
This comment has been removed by a blog administrator.