Tuesday, February 26, 2008

ഒരു പുസ്തകപ്രകാശനം

എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച്‌ സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ്‌ വളപ്പൊട്ടും, മഷിത്തണ്ടും, മഞ്ചാടി-കുന്നി കുരുക്കളും, പുസ്തകത്തിലെ മയില്‍പ്പീലിയും, മഴയുടെ സൗന്ദര്യവും തന്റെ എഴുത്തില്‍ ചേര്‍ക്കുന്നില്ലെന്ന്‌ രാകേഷ്‌ വാശിപിടിച്ചത്‌. അയാള്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗക്കാരുടെ സംഗീതത്തിന്റെ താളത്തില്‍ കവിതയെഴുതി. അവരുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ അടിക്കുറിപ്പോടെ കവിതയില്‍ ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ നിന്നും പുതിയ സാങ്കേതിക പദങ്ങള്‍ കണ്ടെടുത്ത്‌ ബിംബങ്ങളും രൂപകാലാങ്കാരങ്ങളും ചമച്ചു. അങ്ങനെ ശിലായുഗം മുതല്‍ കലിയുഗംവരെ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എന്നു വിശേഷിപ്പിച്ച്‌ പുസ്തകമാക്കിയപ്പോള്‍ അതു പ്രകാശിപ്പിക്കുന്ന വിധവും വ്യത്യസ്തമായിരിക്കണം എന്ന്‌ രാകേഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

-പ്രസിദ്ധനായ ഒരാള്‍ മറ്റൊരാളുടെ കൈയില്‍ പുസ്തകം വെയ്ക്കുക എന്ന പഴയ ചടങ്ങ്‌ ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു


രാകേഷ്‌ അങ്ങനെ പറഞ്ഞപ്പോള്‍ അത്‌ വളരെ പഴയ ഒരു പ്രയോഗമാണല്ലൊ എന്ന്‌ സുഹൃത്തായ അന്‍സാര്‍ ഓര്‍ത്തു. അങ്ങനെയാണ്‌ തന്റെ പുസ്തകം പശുവിനു കൊടുത്തു പ്രകാശിപ്പിക്കുവാന്‍ അയാള്‍ സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായ പ്രഭാകരന്‍ മാഷിനോടാവശ്യപ്പെട്ടത്‌. പ്രഭാകരന്‍ മാഷ്‌ സത്യത്തില്‍ പരിഭ്രമിച്ചുപോയി. രാകേഷിനെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. രാകേഷ്‌ പഠിച്ചത്‌ കുറച്ചകലെയുള്ള സ്വകാര്യസ്ക്കൂളിലായിരുന്നു. മാഷിനാണെങ്കില്‍ കവിതയും കഥയുമൊന്നും എഴുതുന്ന ശീലവുമില്ല. അതുകൊണ്ട്‌ അദ്ദേഹം ചോദിച്ചു,

-എന്താണ്‌ ഇങ്ങനെ വിചിത്രമായ ഒരു ആവശ്യം?

-പശുവിന്റെ പാലുകുടിച്ചാണു ഞാന്‍ വളര്‍ന്നത്‌. എന്റെ ചോരയും നീരും പശുവില്‍ നിന്നും വന്നതാണ്‌. നിങ്ങള്‍ക്കറിയുമോ, മറ്റൊരു ജന്തുവര്‍ഗത്തിന്റെ പാലു കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്‌.



രാകേഷ്‌ നിര്‍ത്താല്‍ ഭാവിച്ചിട്ടില്ലെന്നുകണ്ട്‌ മാഷ്‌ ഇടയില്‍ കയറി ചോദിച്ചു.

-അല്ല ഇതെങ്ങനെ പശുവിനെക്കൊണ്ടു പിടിപ്പിക്കും. പശു ഇതെന്തു ചെയ്യുമെന്നു കരുതിയിട്ടാണ്‌?


സദസു കുറച്ചു സമയം നിശബ്ദമായി. പക്ഷേ രാകേഷ്‌ വേഗം അതിനു മറുപടി കണ്ടെത്തി.


-ബഷീറിന്റെ പാത്തുമ്മയുടെ ആടിനെപ്പോലെ ഒരു പശുവിനെ കിട്ടാനുണ്ടാവുമോ? പുസ്തകം തിന്നാനിഷ്ടമുള്ള ജന്തു? രണ്ടും മൂന്നും പേജുകളാക്കി നക്കി നക്കി വായിലാക്കി..


കണ്ണടച്ച്‌ രതി മൂര്‍ച്ചയിലേക്കെത്തുന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു. ചര്‍ച്ച എങ്ങുമെത്താതെ നിന്നപ്പോള്‍ അന്‍സാര്‍ ചോദിച്ചു.

-ആ ചന്തക്കാള മതിയോ? ചപ്പും ചവറും നോട്ടീസുമൊക്കെ അതു തിന്നുന്നതു കാണാറുണ്ടല്ലൊ?


ഉടമസ്ഥിനില്ലാത്തൊരു എല്ലിച്ച വയസന്‍ കാള കുറച്ചു നാളായി ചന്തയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്‌. ഇറച്ചിക്കടക്കാരന്‍ അന്തോണിച്ചേട്ടന്‍ കൊഴുക്കട്ടേന്നു കരുതി മേയാന്‍ വിട്ടിരിക്കുകയാണെന്നൊരു സംസാരവും അങ്ങാടിയിലുണ്ട്‌. എല്ലുന്തി, ശുഷ്കിച്ചവാലും, പുറത്തു ചില വ്രണങ്ങളുമൊക്കെയുള്ള ഐശ്വര്യംകെട്ട ആ മൃഗം കടലാസുകള്‍ തിന്നുന്നത്‌ എല്ലാവരും കാണാറുള്ളതാണ്‌. മതിലിലൊട്ടിച്ചിരിക്കുന്ന പരസ്യങ്ങള്‍ വരെ അതു കാര്‍ന്നു തിന്നും.

-രാകേഷ്‌ കാളപ്പാലു കുടിച്ചല്ലല്ലോ വളര്‍ന്നത്‌?

സുനീഷ്‌ പറഞ്ഞു.

-പ്രതീകാത്മകമായി പശുവിന്റെ കുഞ്ഞിനു സമ്മാനിക്കുക!


രാകേഷ്‌ വീണ്ടും ഉത്സാഹത്തിലായി.

-ഒരു പക്ഷേ ആ കാളക്കുട്ടിക്കു കിട്ടേണ്ടിയിരുന്ന പാലാവും എനിക്കു കിട്ടിയത്‌. ഒരു പക്ഷേ ഒരേ ബാല്യം പങ്കുവെച്ചവരാവും ഞങ്ങള്‍. അവന്റെ അമ്മ ചുരത്തിയ പാല്‍ കവര്‍ന്നെടുത്താണ്‌ ഞാന്‍ ഈ കവിതകളെഴുതാനുള്ള കരുത്തു നേടിയത്‌.

-ഒരു കാള പത്തിരുപത്തിയഞ്ചു വര്‍ഷം ജീവിക്ക്വോ?


സുനീഷിനു വീണ്ടും സംശയം.

-ഇതില്‍ ലോജിക്കല്ല നോക്കേണ്ടത്‌. നാം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാണു പ്രാധാന്യം. അവന്‍ ദാനം നല്‍കിയ പാല്‍ കുടിച്ച ഞാനും ദാഹാര്‍ത്തനായി പുഴുവരിച്ച്‌ ഒടുക്കം എന്റെ മുന്നിലെത്തിയ അവനും. എന്റെ സ്രഷ്ടി അവനു ഭോജനമാവുക. എത്ര വിചിത്രവും മനോഹരവുമായ നിയോഗം!


രാകേഷിന്‌ ആവേശം കൂടിക്കൂടി വരികയായിരുന്നു. എങ്ങനെയെങ്കിലും ഇതിനൊരു നിവര്‍ത്തിയുണ്ടാക്കണമെന്ന്‌ മറ്റുള്ളവര്‍ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ പിന്നെയാരും തര്‍ക്കിച്ചില്ല. ശ്രദ്ധിക്കപ്പെടുക എന്നത്‌ രാകേഷിന്റെ ആവശ്യമാണ്‌ എന്നു മനസിലാക്കിയ പ്രഭാകരന്‍ മാഷ്‌ ഒടുക്കം സമ്മതിച്ചു.

ചന്തക്കാള എന്നു വിളിച്ചിരുന്ന അവന്‌ ചന്തുക്കാള എന്നു പേരുനല്‍കി. ചന്തുക്കാളയെ കഴുകി വ്രത്തിയാക്കിയെടുക്കുന്ന ജോലി രാകേഷുതന്നെ ഏറ്റെടുത്തു. മറ്റാരും അതിനു തടസ്സം നിന്നതുമില്ല.

മൈതാനത്ത്‌ പൊക്കം കുറഞ്ഞ ഒരു സ്റ്റേജുണ്ടാക്കി. ചന്തുവിനെ കയറ്റാന്‍ പാകത്തില്‍. ആനയെവരെ ലോറിയില്‍ കയറ്റുന്നുണ്ട്‌. എന്നാലും രാകേഷും കൂട്ടരും അത്രക്കു വളര്‍ന്നിട്ടില്ലല്ലൊ. സ്റ്റേജില്‍ രണ്ടു പഴക്കുലകള്‍ കെട്ടിതൂക്കി. പ്രകാശാനത്തിനു വരുന്നവര്‍ക്ക്‌ ഓരോ പഴം വീതം കൊടുക്കും. അതു തിന്നതിനു ശേഷം തൊലി ചന്തുവിനു കൊടുക്കണം.

കുറച്ചു ക്ലേശപ്പെട്ടാണ്‌ നനവുണങ്ങാത്ത ചന്തുവിനെ സ്റ്റേജില്‍ കയറ്റിയത്‌. രാകേഷിനെ പലരും ദീര്‍ഘമായി പ്രകീര്‍ത്തിച്ചശേഷം ചെറിയൊരു ഉള്‍ഭയത്തോടെ പ്രഭാകരന്‍ മാഷ്‌ പുസ്തകം കാളക്കു നേരെ നീട്ടി. ചന്തു ശാന്തനായി ബിംബങ്ങളും സാംസ്ക്കാരിക സംജ്ഞകളും ചവച്ചിറക്കുന്നതുകണ്ട്‌ രാകേഷ്‌ പുളകംകൊണ്ടു.

ചടങ്ങു തീര്‍ന്നതും ചന്തുവിനെ സാവധാനത്തില്‍ സ്റ്റേജില്‍ നിന്നും ഇറക്കി കൊണ്ടുപോകാന്‍ അന്‍സാര്‍ ശ്രമിച്ചു. അവനോടൊപ്പം നടക്കാന്‍ തുടങ്ങിയ ചന്തു ഒന്നു നിന്ന്‌ സദസിനെ തിരിഞ്ഞൊന്നു നോക്കി. ആ നിമഷം പാഴാക്കാതെ പത്രലേകന്‍ ക്യാമറയില്‍ വിരലമര്‍ത്തി. അപ്പോഴാണ്‌ ചന്തുക്കാള സ്റ്റേജില്‍ ചാണകമിട്ടത്‌ . തികച്ചും നൈസര്‍ഗികമായ ഒരു ചോദന.

-ബുള്‍ ഷിറ്റ്‌!!



ഫ്ലാഷിന്റെ വെളിച്ചത്തോടൊപ്പമാണ്‌ പത്രലേകന്റെ വാക്കുകള്‍ പുറത്തേക്കു വന്നത്‌.


00000000


ഒരു പുസ്തക പ്രകാശനം