Sunday, June 24, 2007

സ്ട്രോബറിയെന്ന കച്ചിക്കായ

ഹാമില്‍ട്ടണില്‍ സ്ട്രോബറികള്‍ വിളഞ്ഞിരിക്കുന്നു. റോഡരികിലും പത്രത്തിലുമൊക്കെ "സ്ട്രോബറി പറിക്കാന്‍ വരൂ" എന്നുള്ള ക്ഷണം കാണാം. ഏക്കറുകള്‍ നീണ്ടു കിടക്കുന്ന സ്ട്രോബറിപ്പാടത്തില്‍ നിന്നും നമുക്കിഷ്ടമുള്ളത്രയും പറിച്ചെടുക്കാം. പറിച്ച പഴത്തിന്റെ അളവനുസരിച്ച്‌ വില കൊടുത്താല്‍ മതി.

സ്ട്രോബറി ശേഖരിക്കുന്നവര്‍


റോസേസിയ (Rosaceae) കുടുംബത്തില്‍ പെട്ട സ്ട്രോബറിയുടെ ബൊട്ടാണിക്കല്‍ പേര്‌ Frugaria എന്നാണ്‌. സുഗന്ധം എന്നാണ്‌ ഈ ലാറ്റില്‍ പദത്തിന്റെ അര്‍ത്ഥം. ഇതില്‍ തന്നെ പലയിനം ചെടികളുണ്ട്‌. സ്ട്രോബറി എന്ന പേരിന്റെ ഉത്ഭവത്തിനു പല കാരണങ്ങള്‍ പറയുന്നുണ്ട്‌. പണ്ട്‌ ലണ്ടനില്‍ കുട്ടികള്‍ ഈ പഴങ്ങള്‍ വൈക്കോലില്‍ മാല പോലെ കെട്ടി വില്‍ക്കാറുണ്ടായിരുന്നു. "straws of berries" എന്ന പേരിലാണ്‌ ഇത്‌ ചന്തകളില്‍ അറിയപ്പെട്ടിരുന്നത്‌. അതു പിന്നീട്‌ സ്ട്രോബറി ആയി മാറിയതാണത്രെ. മറ്റൊരു കഥ പറയുന്നത്‌ കച്ചവടസ്ഥലത്ത്‌ കൃഷിക്കാരിതിനെ വൈക്കോലിനു പുറത്താണ്‌ വില്‍ക്കാന്‍ വെച്ചിരുന്നതെന്നും കാലക്രമേണ അത്‌ സ്ട്രോബറി എന്നറിയപ്പെടാന്‍ തുടങ്ങിയെന്നുമാണ്‌.

ഫ്രെഞ്ചിലും സ്പാനിഷിലും ഇറ്റാലിയനിലും ഇതിന്റെ പേര്‌ Fraise അഥവ സുഗന്ധമുള്ള പഴം എന്നാണ്‌. ഉത്തരയമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ സ്ട്രോബറിയെ heart berryഎന്നര്‍ത്ഥം വരുന്ന wuttahimneash എന്നാണു വിളിച്ചിരുന്നത്‌. മലയാളത്തിലും ഇതിനു സ്വന്തമായിട്ടൊരു പേരു വേണമെന്നാണെന്‍റ പക്ഷം. കഴിഞ്ഞ പോസ്റ്റില്‍ ദേവന്‍ നിര്‍ദ്ദേശിച്ചതു പോലെ കച്ചിക്കായ എന്ന പേരു തന്നെയായിരിക്കും ഏറ്റവും യോജിച്ചത്‌.

പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇതിനെ ഔഷധച്ചെടിയായി കരുതിയിരുന്നതായി ചരിത്രം പറയുന്നു. പുരാതിന റോമിലും ഫ്രാന്‍സിലുമൊക്കെ ഈ ചെടിയെ അന്നേ നട്ടു വളര്‍ത്തിയിരുന്നു. സ്ട്രോബറിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ബെല്‍ജിയത്തില്‍ സ്ട്രോബറിയുടെ പേരില്‍ ഒരു മ്യുസിയം തന്നെയുണ്ട്‌. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും പരക്കെ കൃഷി ചെയ്യപ്പെടുന്ന ഈ ചെടികള്‍ യൂറോപ്പില്‍ നിന്നുമാണ്‌ ഇവിടെ എത്തപ്പെട്ടത്‌. ഇവിടുത്തെ ഐറക്ക്വാ ഗോത്രവര്‍ഗത്തില്‍ പെട്ടവര്‍ സ്ട്രോബറിയെ മാംസം പാകംചെയ്യുമ്പോള്‍ മസാലക്കൂട്ടായും സൂപ്പുണ്ടാക്കുവാനും ഉപയോഗിച്ചിരുന്നതിനു പുറമെ ഇവയുടെ ഇലകൊണ്ട്‌ സുഗന്ധമുള്ള ചായയും കൂട്ടിയിരുന്നു. അവരുടെ കൃഷികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ട്രോബറി. മറ്റു പല പഴങ്ങളേയും പോലെ സ്ട്രോബറിയിലും ധാരാളം വൈറ്റമിന്‍ സിയും പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്‌.



ശാസ്ര്തീയമായി പറഞ്ഞാല്‍ ഇതൊരു പഴമല്ല. മറിച്ച്‌ വികസിച്ച പുഷ്പാധാരമാണ്‌ (receptacle). കശുമാങ്ങയുടേതു പോലെ പഴത്തിനു പുറത്തായിട്ടാണ്‌ സ്ട്രോബറിയുടെ വിത്തും. തുടുത്ത ചുവപ്പിനു പുറമെ പൊട്ടുപോലെ കാണുന്നതാണ്‌ സ്ട്രോബറിയുടെ വിത്തുകള്‍. ഒരു സ്ട്രോബറിയില്‍ ശരാശരി 200 അരികള്‍ ഉണ്ട്‌. പക്ഷെ വേരില്‍ നിന്നും പൊട്ടിമുളക്കുന്ന തൈകളാണ്‌ നട്ടുപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌. നിലത്തു നിന്നും അധികം ഉയരത്തില്‍ വളരാത്ത ഈ ചെടികള്‍ക്ക്‌ ഇവിടെ രണ്ടോമൂന്നോ വര്‍ഷമേ ആയുസുള്ളു. വടക്കെ അമേരിക്കയില്‍ തന്നെ തണുപ്പു കുറവുള്ള സ്ഥലങ്ങളില്‍ ഇതിലേറെക്കാലം സ്ട്രോബറിച്ചെടികള്‍ ജീവിച്ചിരിക്കും.

മൂന്നോ നാലോ അടി അകലത്തിലുള്ള വാരങ്ങളില്‍ ഏകദേശം 15 ഇഞ്ച്‌ അകലത്തില്‍ നിരനിരയായിട്ടാണ്‌ പുതിയ ചെടികള്‍ നടുന്നത്‌. ആദ്യവര്‍ഷം ഈ ചെടികളില്‍ നിന്നും കായ്ഫലം കിട്ടുകയില്ല. ഇവ പൂത്താല്‍ തന്നെ ചെടി ആരോഗ്യത്തോടെ വളരാന്‍ വേണ്ടി ആ പൂവുകള്‍ നുള്ളിക്കളയും.

2 മാസം മുന്‍പു നട്ട സ്ട്രോബറി തൈകള്‍

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ശീതകാല നിദ്രയിലേക്ക്‌ (hibernation) പോകുന്ന ചെടികള്‍ക്കു കഠിന തണുപ്പിനെ ചെറുക്കുവാനായി മുറിച്ച വൈക്കോലും പുല്‍ക്കറ്റയും മുകളില്‍ വിതറും. ഇത്‌ മണ്ണിന്‍റ
ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ വളരുന്നതു തടയാനും താപനിലയില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍ ചെടിയെ ബാധിക്കാതിരിക്കുവാനും സഹായിക്കും. അമ്ലതിയില്ലാത്തതും കളകള്‍ ചേരാത്തതുമായ വൈക്കോല്‍ പോലെയുള്ള വസ്തുക്കളാണ്‌ ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്‌.

മഞ്ഞൊക്കെ മാറി അടുത്ത വസന്തം എത്തുമ്പോള്‍ പുതു മുകുളങ്ങള്‍ സ്വതന്ത്രമായി വളരാന്‍ വേണ്ടി ഈ വൈക്കോല്‍ പുതപ്പിനെ ചെടികള്‍ക്കു മുകളില്‍ നിന്നും വശങ്ങളിലേക്കുമാറ്റും. തണ്ടിനടിയിലായി ഭാരംകൊണ്ട്‌ ഭൂമിയോടു ചേര്‍ന്നു വിളയുന്ന പഴം മണ്ണില്‍ തട്ടാതെ സൂക്ഷിക്കാനും പിന്നീട്‌ ജൈവവളമായും ഇത് ഉപയോഗപ്പെടും. ഇളം തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്‌ ഈ ചെടികളുടെ വളര്‍ച്ചക്കു യോജിച്ചത്‌. സ്ട്രോബറിപ്പഴങ്ങള്‍ തണ്ടിനടിയിലായി നിലത്തോടു ചേര്‍ന്നാണു കാണപ്പെടുന്നത്‌. വെളുപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ചെറു കായകള്‍ ക്രമേണ വലുതായി കൊതിപ്പിക്കുന്ന ചുവന്ന നിറമുള്ള മാംസളമായ പഴമായി മാറുന്നു.


രണ്ടാഴ്ചകൊണ്ട്‌ വിളവെടുപ്പു പൂര്‍ത്തിയാവും. അതിനുശേഷം ഈ ചെടികളുടെ ഇലകളെല്ലാം മുറിച്ചുകളയും. ചുറ്റിലേക്കു പടരുന്ന തൈകളും ചിലപ്പോള്‍ പിഴുതു മാറ്റും. പിന്നീടു വളമിട്ടുകഴിഞ്ഞാല്‍ ധാരാളമായി വെള്ളമൊഴിക്കണം. അപ്പോള്‍ ചെടികള്‍ ശക്തിയോടെ വളരും. ഇങ്ങനെയൊക്കെയാണ്‌ ഇവിടുത്തെ കര്‍ഷകര്‍ സ്ട്രോബറിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത്‌.


ഹാമില്‍ട്ടണിലെ 10 ഏക്കര്‍ സ്ട്രോബറിപ്പാടങ്ങളുള്ള ലിന്‍ഡിലി ഫാമിന്റെ ഉടമകള്‍ രാസവസ്തുക്കള്‍ കീടനാശിനികളായി ഉപയോഗിക്കുന്നില്ലെന്നും കൂടാതെ ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അഭിമാനത്തോടെ പറഞ്ഞു.






ഇവിടെ സ്ട്രോബറിയെക്കൂടാതെ ബീറ്റുറൂട്ടും പട്ടാണിപ്പയറും വിളഞ്ഞിട്ടുണ്ട്‌. ഇവയും നമ്മുടെ ഇഷ്ടമനുസരിച്ചു പറിച്ചെടുക്കാം. റാസ്ബെറി, ബീന്‍സ്‌ തുടങ്ങിയവ പാകമായി വരുന്നതേയുള്ളൂ.













(ചിത്രങ്ങള്‍: ചെറിയാന്‍ തോമസ്)

19 comments:

നിര്‍മ്മല said...

ജൂണ്‍ വിശേഷങ്ങള്‍ വായിച്ചിട്ട് സ്ട്രോബറിയെക്കുറിച്ച് ഓര്‍ക്കൂട്ടിലും ബ്ലോഗിലുമായി ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കു വേണ്ടി.

sreeni sreedharan said...

നല്ല പോസ്റ്റാട്ടോ, നന്ദി ഇത്രയും കാര്യങ്ങള്‍ പറഞ്ഞു തന്നതിനു, വല്യ പണി തന്നെ സ്റ്റ്രോബെറി കൃഷി, ഈ ‘കച്ചിക്കായ’ എത്ര നാള് കേടുകൂടാതെ ഇരിക്കും?

( കൊച്ചീലു വരുമ്പോ രണ്ടു പെട്ടി സ്റ്റ്രോബെറി കൊണ്ട് വന്നാല്‍ മതിയെ ;) )

ഏ.ആര്‍. നജീം said...

നിര്‍മ്മലാജീ...
വളരെ വിജ്ഞാനപ്രദമായിരിക്കുന്നു..ഈ കച്ചികായയെ കുറിച്ച് ഇത്രയും കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഇതിനെയും 'നാലഞ്ചു പടവും ഗോമൂത്ര'മെന്നും പറഞ്ഞു സായൂജ്യമടയുന്നവരെ വെറുതെ വിട്ടേക്കു....
നന്ദി..ഒരുപാട്..

Haree said...

വായിച്ചു... :)
അല്ലാ, എന്താ ഇതിനെക്കുറിച്ച് ഇപ്പോളെഴുതാന്‍?
--

ദീപു : sandeep said...

ഒന്നു പോസ്റ്റി.. പിന്നെ ഹെഡിങ്ങ്‌ വെട്ടിത്തിരുത്തി വീണ്ടും പോസ്റ്റി അല്ലേ. :)

ഞാന്‍ വീണ്ടും പറയുന്നു.... this reminds me "ചിത്രങ്ങള്‍ റീത്ത ഗോമസ്‌" :)

അനംഗാരി said...

നമുക്ക് അതികാലത്തെ എഴുന്നേറ്റ് കച്ചിക്കായ തോട്ടത്തിലേക്ക് പോകാം.ചെടികള്‍ പൂ‍ത്തുവോയെന്നും,കച്ചിക്കായ പഴുത്തുവോയെന്നും നോക്കാം.അവിടെ വെച്ച് ഒരു കുട്ട നിറയെ കച്ചിക്കായ എനിക്ക് തരണം.::)

സു | Su said...

:) സ്റ്റ്ട്രോബറി പഴം എനിക്ക് വല്യ ഇഷ്ടമില്ല. ഐസ്ക്രീമില്‍ സ്ട്രോബറിസ്വാദുള്ളത് ഇഷ്ടം.

ലേഖനവും ചിത്രവും പോസ്റ്റ് ചെയ്തത് നന്നായി.

Anonymous said...

വളരെ നല്ല ഇന്‍‌ഫര്‍മേറ്റീവ് ആര്‍ട്ടിക്കിള്‍‌... സ്‌ട്രോബറിയെക്കുറിച്ചുള്ള ബോട്ടണി ക്ലാസില്‍‌ ഇരുന്നതുപോലുണ്ട്...

Typist | എഴുത്തുകാരി said...

കാണുമ്പോള്‍ കൊതിയാവുന്നു. പക്ഷേ പറിക്കാന്‍ അങ്ങോട്ടൂ വരണമല്ലോ.

എഴുത്തുകാരി.

Anonymous said...

സ്ട്രോബറിയുടെ ജീവചരിത്രം വായിച്ചു,സ്ട്രോബറി പോലെ തന്നെ നന്നായിരിക്കുന്നു, അല്ല അപ്പോളൊരു ചോദ്യം, സ്ട്രോബറി ഇഷ്ടമില്ലാത്തവരില്ലേ? അവര്‍ക്ക് പാoപുസ്തകം വായിച്ചു തീര്‍ത്ത ഒരു തരം സായുജ്യം.

Maya Indira Banerji said...

അല്ലാ..എന്നിട്ട് നിര്‍മ്മലേച്ചി എത്ര കുട്ട കച്ചിപ്പഴം തൂത്ത് വാരി പോന്നു?

Retheesh said...

നമസ്കാരം ചേച്ചി, സ്ട്രോബെറിയെപറ്റി വായിച്ചു എന്‍റെ തെറ്റിധാരണയും മാറിക്കിട്ടി, ഇത്രയും നാള്‍ വിചാരിച്ചത് ഇതൊരു ചെടിയാണെങ്കിലും അല്പം ഉയരത്തില്‍ വളരുന്ന വര്‍ഗത്തില്‍പെട്ടതാണെന്നായിരുന്നു (അയ്യൊ ഇതാരും വായിക്കില്ലല്ലോ). വളരെ വിശദമായിതന്നെ വിവരണം തന്നതിനു നന്ദി.

രാജേഷ് ആർ. വർമ്മ said...

അമേരിക്കന്‍ ആദിവാസിയോട്‌ ഐക്യദാര്‍ഢ്യം പ്രക്യാപിച്ചുകൊണ്ട്‌ ചങ്കുംപഴം എന്നേ ഇനിമുതല്‍ ഞാനിതിനെ വിളിക്കൂ :-) ഞങ്ങളുടെ മുറ്റത്തുമുണ്ടു കേട്ടോ.

ppanilkumar said...

ente nirmalechi. Ithinide..Munnaril poyirunnu. Thirichu varumbol....TATA kuthakayude vakayayi onnu randu kuppi strawberriyum kitti. Thanuppinappurathu oru lokamundennariyatha oru chediyil pazhuthu kerunna pazhangal. Oru kudiyettakkaran thamishante veettumuttathu athikramichu kayari...mulayile nulliyedutha oru pidi straw berri pazhangal..podi oothi vishungiyappol murukan awayarinodu chodicha...chodyam manassil vannu. Choodulla pasham venama thanuthatho. Pinne enikku ee kachi pashathine adhunivalkarichu Vaikol Pasham ennu paranjal kollam. Unangiya pullil ninnum jeevante thudippu....athinu chuvappanu..communist chuvappu....

.... said...

കാര്യമായി നല്ല വായന നടത്തിയെന്ന് സാരം..
വളരെ ഇന്‍ഫൊര്‍മേറ്റീവ്.ചെറിയാന്‍ ചേട്ടന്‍റെ ഫോട്ടോകളും സൂപ്പറ്.

ഹാരിസ്‌ എടവന said...

nice
photos also

നസീര്‍ കടിക്കാട്‌ said...

-വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
മെനകെട്ട ഒരു മലയാളി.

നിര്‍മ്മല said...

അഭിപ്രായക്കാര്‍ക്കെല്ലാം നന്ദി!!
ഒരോകുട്ട കച്ചിക്കായ വീതം എടുക്കാം :)

Anonymous said...

നിര്‍മ്മല,

ഒരു സ്ടോബെറിക്കാലത്തിന്റെ വിശേഷങ്ങളുമായി സുജാതയും കുട്ടികളും ബര്‍ലിംഗ് ടണില്‍. മഞ്ഞുവീഴ്ച്ചകളുടെ പ്രഭാതങ്ങള്‍‍. അതിനിടെ തെളിഞ്ഞു കിട്ടുന്ന നനുത്ത ദിനങ്ങള്‍. നിര്‍‍മ്മലയുടെ ഹാമില്‍ട്ടന്‍ ഞങ്ങളുടെ അടുത്താണല്ലോ എന്നു വിചാരിക്കുമ്പോള്‍ ഈ കുറിപ്പുകള്‍ ഹൃദ്യമാകുന്നു. ഞാന്‍ പക്ഷേ ഇവിടെ അബുദാബിയിലാണ്‌. എപ്പോഴെങ്കിലും കാണാം. കഥകള്‍ വായിച്ചിട്ടുണ്ട്.‍