Friday, February 16, 2007

മോഹന്‍ലാല്‍ കഥാപാത്രവും ഒരു കനേഡിയന്‍ പൌരനും

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സൂ‌ര്യ ടി.വി.യില്‍ നാട്ടുരാജാവെന്ന സിനിമ കത്തിക്കയറുകയാണ്‌. സര്‍വ്വഗുണ സമ്പന്നനായ മോഹന്‍ലാലിനെ നോക്കി കലാഭവന്‍ മണി വരുത്തി തീര്‍ത്ത കോട്ടയം ആക്സെന്റില്‍ വിളിക്കുന്നൂ

"സണ്ണിച്ചായാ"

ചോറില്‍ ക്യാബേജു തോരന്‍ അധികമായിപ്പോയെന്ന ഉണ്ണിയുടെ പരാതിയെ മറി കടന്ന് കുഞ്ഞുണ്ണി ചോദിച്ചു.

"സണ്ണിചായ - അതെന്തു പേരാ?"

സണ്ണിയെന്ന പേരിനോടു ബഹുമാനാര്‍ത്ഥം അച്ചായാ എന്നു ചേര്‍ക്കുമ്പോള്‍ അങ്ങിനെയാവുമെന്നും ചേട്ടന്‍ എന്നതിനു തത്തുല്യമായ ഒരു പ്രാദേശീക പ്രയോഗം ആണെന്നുമൊക്കെയുള്ള മലയാള പഠനം കഴിഞ്ഞതും കുഞ്ഞുണ്ണി പ്രസ്താവിച്ചു.

"When I get bigger I am going to get a name like ഡെവന്‍-ദോശ!"

"ങ്‌ ഹേ? ഡെവന്‍-ദോശയോ? എന്നുവെച്ചാലെന്താ?"

"If Mohanlal can have a cool name like സണ്ണി-ചായ, I am going to be ഡെവന്‍-ദോശ."
കൂളായ ഉത്തരം.

സണ്ണി ചായ - ഡെവന്‍ ദോശ...
ചായ - ദോശ!

മലയാളം അദ്ധ്യാപിക സന്ധിയും സമാസവും തകര്‍ന്ന് നിലത്തു വീണു പോയി!

Sunday, February 11, 2007

അപേക്ഷ

പ്രവാസിയെന്നു വിളിച്ചെന്നെ
പരിഹസിക്കരുത്‌.

പര്യായം പലതാണിതിന്‌
ഭാഷക്കു പഴക്കം
വിഷയം അനുചിതം
വരികളില്‍പ്പരാതി.

മുറ്റത്തു കുഴികുഴിച്ച്‌
ഇലയിലേക്കൊരു പുരസ്കാരമെറിഞ്ഞ്‌
നിരുത്സാഹപ്പെടുത്തരുത്‌.

സംവരണം വേണ്ട
പൊന്നാട വേണ്ട
ഒപ്പമിരുന്നുണ്ണാനനുവദിക്കുക
തൊട്ടാല്‍ കുളിക്കണമെന്ന
അയിത്തമുപേക്ഷിക്കുക.

-വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
മെനകെട്ട ഒരു മലയാളി.

ചില കൃതികള്‍

പരമ്പര:പുഴ മാഗസിന്‍ :ഇവിടെ ഇങ്ങനെയൊക്കെ

ലേഖനം: മൂന്നാമിടം:
കാനഡയുടെ കാപ്പി
സെപ്തംബര്‍ പതിനൊന്നു മുതല്‍ നവംബര്‍ പതിനൊന്നു വരെ
കണക്കെടുപ്പുകളുടെ കാലം

പൊങ്ങച്ചം

നാളെ നാളത്തെ യാത്ര എന്ന കഥക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌.
സുജാതയുടെ വീടുകള്‍ 2002-ലെ തകഴി പുരസ്ക്കാരം നേടി.
പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്തിന് പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം

ഒടുവില്‍ പ്രസിദ്ധീകരിച്ചവ:
കറിവേപ്പു പഠിപ്പിച്ചത്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
വെണ്ടയ്ക്കതോരന്‍ - കലാകൌമുദി
അബുഗ്രായ്ബ്‌ -മൂന്നാമിടം
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി - ഭാഷാപോഷിണി
വിതുമ്പുന്ന വൃക്ഷം - ദേശാഭിമാനി വിഷുപ്പതിപ്പ്‌
മനശാസ്ത്രജ്ഞനൊരു കത്ത്‌ - പച്ചമലയാളം
ചില തീരുമാനങ്ങള്‍ - മലയാളം വാരിക
നഷ്ടപ്പെടുവാന്‍..? - ദേശാഭിമാനി വാരിക