ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.
രാത്രിയുടെ മനസ്സ്
രാത്രിയുടെ മനസ്സ് ഓര്‍മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളില്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മകളുടെ നിലാവ്.
രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്.
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചു വരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം.
രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്.
വാചാലമായ, അനിര്‍വചനീയമായ,
മധുരസംഗീതം.
കലണ്ടര്‍
പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍നിന്നു മാറ്റണം.
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍.
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം.
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍.
മരുഭൂമി
യൌവ്വനം വന്നെന്റെ പടിവാതില്ക്കല്
പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്നു.
വേദനയാളുന്ന തീയായ്
കരളിന്റെ ഉള്ളറ നക്കുന്നു.
അടുക്കളയില്‍ തേച്ചുമിനുക്കാതെ
ഉറുമ്പരിച്ചു നാറ്റം വിതറുന്ന
ഒരു ചോറ്റുപാത്രമാണു ഞാനിന്ന്.
വട്ടത്തില്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയ
ഒരു ചുണ്ടെലിയുടെ ദൈന്യമുണ്ട് എന്റെയുള്ളില്‍.
മോഹം മനസ്സില്‍ ഹിമംപോലെ ഉരുകുന്നു.
സങ്കടമെല്ലാം ബാഷ്പീകരിച്ച് എന്റെ ഹൃദയവിഹായസ്സ്
എന്നെങ്കിലും ഈ മരുഭൂമിയില്‍
കുളിര് മഴയായി പെയ്യുമോ?
കണക്കു പുസ്തകം
മികവാര്‍ന്ന പുറംചട്ടയ്ക്കുള്ളില്‍
ഒരു തടിച്ച പുസ്തകം
ഞാനെഴുതിപ്പഠിച്ച ഗണിതങ്ങളുടെ
ആകെത്തുകയും, വെട്ടിത്തിരുത്തി
നിരത്തിയെഴുതിയ അക്കങ്ങളും
ശിഷ്ടം വന്നു നിര്‍ത്തിവച്ച ഹരണവും.
പിന്നെ, ഉത്തരം കിട്ടാതെ
അവസാനിപ്പിച്ച ക്രിയകളും,
നിന്റെ നിഴലിന്റെ നീളം അളന്നെഴുതിയ
അക്കങ്ങളും,
ചേതം വന്നു നിര്‍ത്തിവച്ച
സ്നേഹബന്ധങ്ങളും,
തെറ്റിയ കണക്കുകളുടെ ആവര്‍ത്തനവും,
ചിട്ടയില്ലാതെ എഴുതിവച്ച
എന്റെ കണക്കു പുസ്തകം.
ഇതുപോലെയാണ്
ഞാന്‍ സ്നേഹിക്കുന്ന എന്റെ ജീവിതവും.
പരാതി
പരാതി
ഇപ്പോള്‍, പുഴകള്‍
തീരത്തോടു സല്ലപിക്കാറില്ലത്രേ.
വായനാറ്റം പോലെ
കര നാറുന്നെന്നു പുഴ,
ഓളങ്ങള്‍ക്കു സുഗന്ധമില്ലെന്നു കരയും.
കാറ്റുകള്‍ കിന്നാരം പറയുന്നില്ലെന്നു
പൂവുകള്‍,
പൂവുകളില്‍ വിഷം മണക്കുന്നുവെന്നു കാറ്റും.
തേന്‍ തേടി ശലഭങ്ങള്‍ വരാറില്ലെന്നു
മലരുകള്‍,
തേന്‍ ചവര്‍ക്കുന്നുവെന്നു ശലഭങ്ങള്‍.
തിരയില്‍ സംഗീതമില്ലെന്നു കടല്‍,
കടലില്‍ സാന്ത്വനസ്പര്‍ശമില്ലെന്നു തിരയും.
ആകാശാത്തിന്റെ കഥ കേള്‍ക്കാന്‍
മേഘത്തിനു വയ്യെന്ന്;
മേഘത്തിനൊ, പഴയപോലെ
ആര്‍ദ്രതയില്ലെന്നു മാനവും.
രാക്കുയില്‍പ്പാട്ടിനു രാഗമധുരിമയില്ലെന്ന് കാട്,
കാടിന്റെ വന്യചാരുത അന്യമാവുന്നുവെന്ന് രാക്കുയില്‍.
മണ്ണിനു പശിമ പോരെന്നു വേരുകള്‍,
വേരുകള്‍ ഹൃദ്യമായി പുണരുന്നില്ലെന്നു മണ്ണും.
തുഷാരകണങ്ങള്‍
തന്നില്‍ ലീനമാകുന്നില്ലെന്നു പുല്‍ക്കൊടി
രാസനാറ്റം അസഹ്യമെന്നു മറുമൊഴി.
എം. എന്‍. കാരശ്ശേരി: ഈയിടെ മലപ്പുറം ജില്ലയിലെ ചേറൂര് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാര്‍ അവിടെ പഠിക്കുന്ന റാഷിദ എന്ന പെണ്‍കുട്ടി എഴുതിയ കുറെ കവിതകള്‍ എനിക്കയച്ചു തന്നു. അതു വായിച്ചു ഞാന്‍ അതിശയിച്ചു പോയി. ഒരു കൊച്ചു വിദ്യാര്‍ഥിനി എഴുതിയതാണൊ ഇതെല്ലാം? ഭൌതിക വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലമില്ലാത്ത കുടുംബമാണു റാഷിദയുടേത്. സംസ്കൃതത്തിന്റേയും മലയാള സാഹിത്യത്തിന്റേയും അന്തരീക്ഷം അവിടെയില്ല. കവിതാരചനക്കു പ്രോത്സാഹനം കിട്ടുക പ്രയാസം. റാഷിദയാണെങ്കില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയും. വളരെ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കവി റാഷിദയില്‍ മുളപൊട്ടുന്നുണ്ട് എന്നാണെന്റെ പ്രതീക്ഷ.
റാഷിദയുടെ എട്ടാം ക്ലാസ് അദ്ധ്യാപികയായിരുന്ന അരുണാദേവി ടീച്ചര്‍: ഇംഗ്ലീഷ് ക്രിയാപദങ്ങളുടെ ശേഖരണം മൂല്യനിര്‍ണയം ചെയ്തപ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബുക്കു കണ്ടു. പിന്നെ കാല്‍ക്കൊല്ല പരീക്ഷയ്ക്കു മിക്ക വിഷയങ്ങള്‍ക്കും അവളായിരുന്നു ഫസ്റ്റ്. സെമിനാറൊ ഡിബേറ്റോ ഒക്കെ നടക്കുമ്പോള്‍ നല്ല നല്ല പോയന്റ്സ് കൊണ്ടുവന്നു മറ്റുള്ള കുട്ടികള്‍ക്കു കൊടുക്കും. അവളൊന്നും മുന്‍ കടന്നു ലീഡറായി അവതരിപ്പിക്കില്ല. എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കും. കുട്ടികളോടു കവിതകളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കവിത അവള് കാട്ടിത്തന്നു. ഒരു കൊച്ചു കുട്ടിയുടെ ആശയങ്ങളല്ല ഞാനതില്‍ കണ്ടത്. വരികള്‍ക്കിടയിലെ വേദന കണ്ട് ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. അപ്പോഴും അവള് ഒന്നും വിട്ടു പറഞ്ഞില്ല. ഒന്‍പതിലെ ക്ലാസ് അദ്ധ്യാപിക അവളെ മലയാളമാണു പഠിപ്പിച്ചത്. ഒടുവില്‍ അവരാണു റാഷിദയുടെ മനസ്സു തുറക്കാനുള്ള താക്കോല്‍ കണ്ടെത്തിയത്. അങ്ങനെ സെലിന് ടീച്ചര്‍ ശേഖരിച്ചുവച്ച കവിതകള്‍ എണ്ണത്തില്‍ പെരുകിയപ്പോള്‍ പുസ്തകമാക്കിക്കൂടേ എന്ന് അവളോടു ചോദിച്ചു. ‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്നായിരുന്നു മറുപടി.
പി. അരുണാദേവി, ടീച്ചര്‍, PPTMY HSS, ചേറൂര് വേങ്ങര, മലപ്പുറം.