Thursday, December 13, 2007

അവസാനത്തെ ഇതള്‍

കാര്യമായിട്ട് ഒരു പോസ്റ്റിടണമെന്നു കരുതി മാസം പാതിയായി. അതുകൊണ്ട് ആ മോഹം ഉപേക്ഷിക്കുന്നു. തലയില്‍ വല്ലതുമൊക്കെ തിരിയുമ്പോള്‍ കൈകള്‍ തിരക്കിലായിരിക്കും. കൈകള്‍ക്കു അവസരം കിട്ടുമ്പോള്‍ തല ശൂന്യം, ഈ കളി തുടങ്ങിയിട്ടു കുറച്ചുനാളായി.



ഈ നാട്ടില്‍ ഡിസംബര്‍ എന്നാല്‍ ക്രിസ്തുമസ് എന്നാണര്‍ത്ഥം. ക്രിസ്തുമസ് എന്നു മാത്രമാണര്‍ത്ഥം. ഭൂഗണ്ഡമാകെ സ്പന്ദിക്കുന്നത് ഈയൊരു എന്ന താളത്തിലാണെന്നു തോന്നിപ്പോവും. ക്രിസ്തുവിനെയോ മറിയത്തെയോ ഓര്‍ത്താണീ പരവേശം എന്നു ധരിക്കരുത്. അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കു സമയം, ക്രിസ്തുമസല്ലെ വരുന്നത് - എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു!!

പൊതുസംസാരം ക്രിസ്തുമസ് ഷോപ്പിംഗിനെപ്പറ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇനി എത്ര ഷോപ്പിംഗ് മണിക്കൂറുകള്‍ അവശേഷിച്ചിട്ടുണ്ടെന്ന് റേഡിയോ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. കടകളില്‍ ഉത്സവത്തിരക്ക്. വ്യാപാരികളുടെ ലാഭക്കൊയ്ത്തിനും തൊഴിലാളികളുടെ അമിതാദ്ധ്വാനത്തിനും സാധാരണക്കാരന്റെ അന്തമില്ലാത്ത ചിലവുകള്‍ക്കും വ്രഥാവാകുന്ന ഒരുപാടു ഭക്ഷണത്തിനുമിടക്ക് ഇതിന്റെ മൂലകാരണമായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പാടേ വിസ്മരിക്കപ്പെടുന്നു.

ഇങ്ങനെയൊക്കെ പരാതിയുടെ കിഴിയുമായിട്ടാ‍ണ് ഈ മാസത്തെ പുഴയിലെ കോളം. ഇതോടെ ഇവിടെ ഇങ്ങനെയൊക്കെ എന്ന പരമ്പര അവസാനിക്കുകയാണ്. ഡിസംബര്‍ ലക്കം ഇവിടെ വായിക്കാം.

പ്രതീക്ഷിച്ചതിലേറെ പ്രതികരണങ്ങള്‍ കിട്ടിയതില്‍ ആഹ്ലാദവും അത്ഭുതവും നന്ദിയും ഉണ്ട്. ഇ-മെയില്‍ അയച്ചവര്‍ക്കെല്ലാം മറുപടി അയച്ചിട്ടുണ്ടെന്നുള്ള വിശ്വാസത്തിലാണ്. വളരെയേറെ ഉണ്ടായിരുന്നു. (പരാതിയല്ല, ആദരവോടെ) വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപൂര്‍വ്വ‍മായിരുന്നില്ല, ക്ഷമിക്കുക.


ഈ വര്‍ഷത്തെ ഹാമില്‍ട്ടണ്‍ മലയാളികളുടെ ക്രിസ്തുമസ് ആഘോഷത്തില്‍, അപൂര്‍വ്വമായ മാര്‍ഗംകളിയും കാണാന്‍ ഭാഗ്യമുണ്ടായി.

എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസും ഐശ്വര്യവും മോഹസാക്ഷാത്ക്കാരവും നിറഞ്ഞ 2008-ഉം നേരുന്നു.


ഈ പോസ്റ്റ് സുല്ലിനു സമര്‍പ്പിക്കുന്നു. തണുപ്പില്ലാതെ ഭംഗിയുള്ള മഞ്ഞടരുകളെ വീഴ്ത്താനുള്ള വിദ്യ സൌജന്യമായി തന്നതിന്.