Sunday, July 01, 2012

കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍

മലയാളിക്ക് പ്രവാസം എന്നാല്‍ ഗള്‍ഫു ജീവിതം എന്നാണു നിര്‍വ്വചനം.  ആനുപാതികമായി മലയാളി പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഗള്‍ഫുരാജ്യങ്ങളിലാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.   എന്നാലും അമേരിക്കയിലും യൂറോപ്പിലുമായി ഉപനിവേശം ചെയ്തിട്ടുള്ള ലക്ഷക്കണക്കിനു മലയാളികളെ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കുന്നത് അസ്വീകാര്യമാണു.  അപൂര്‍വ്വമായിട്ടെങ്കിലും ഉത്തരയമേരിക്കയിലെ മലയാളി കുടിയേറ്റക്കാരെ ഈ ചേരിയില് ‍ഉള്‍പ്പെടുത്തുന്നത് സ്വാര്‍ത്ഥതയുടേയും നന്ദികേടിന്റെയും പരാതിയുടെയും കഠാരിമുനയിലാണ്.   കേരളത്തെ മനസ്സില്‍ സൂക്ഷിക്കാത്തവരെന്നും ദേശസ്നേഹം ഇല്ലാത്തവരെന്നും സായിപ്പിനെ അന്ധമായി അനുകരിക്കുന്നവരെന്നും ദേശകാലോചിത മര്യാദകള്‍ അറിയാത്തവരെന്നുമൊക്കെയായുള്ള  നിന്ദനം  ഇന്നും തുടരുന്നത് സമുചിതമല്ല. ‘കേരളത്തിന്റെ സമസ്ത മേഖലകളെയും പ്രവാസ സാന്നിദ്ധ്യംകൊണ്ട് നിറച്ചവര്‍ ഗള്‍ഫ് മലയാളികള്‍ മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ചെന്നെത്തിയ മലയാളികള്‍ ഇത്ര താല്‍പര്യത്തോടെ കേരളം മനസ്സില്‍ സൂക്ഷിച്ചവരല്ല’ എന്ന ആരോപണം ‘ചരിത്രത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്ത ചരിത്രത്തിന്റെ ചവിറ്റുകുട്ടകള്‍’ എന്ന മാര്‍ക്സിയന്‍ വിശേഷണത്തോടെ തുടരുന്നു. (കൂട്ടമായ് പറന്നെത്തുന്ന വെട്ടുക്കിളികള്‍,ബാബു ഭരദ്വാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 29, 2011)

മലയാളത്തിന്റെ പ്രവാസ പുസ്തകത്തില്‍ കനേഡിയന്‍ അനുഭവങ്ങള്‍ കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഗള്‍ഫ് പ്രവാസത്തില്‍ മാത്രം ചെന്നുനില്‍ക്കുന്ന മാധ്യമ സൂചികള്‍ ഉത്തരയമേരിക്കന്‍ പ്രവാസ ജീവിതത്തെ നിഷേധാര്‍ത്ഥത്തിലല്ലാതെ പരിഗണിക്കാറുമില്ല. എങ്കിലും, ഗള്‍ഫ് അനുഭവരാശിയില്‍നിന്ന് ഏറെയകലെ, വ്യത്യസ്തമായ തീവ്രതയില്‍, അമേരിക്കയില്‍ ധാരാളം മലയാളികള്‍ പ്രവാസജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തില്‍ ഇനിയും കാര്യമായി എഴുതപ്പെടാത്ത അവിടത്തെ പ്രവാസ ജീവിതത്തെക്കുറിച്ച നാലാമിടം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആദ്യഭാഗം.   

കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍